പുറത്തു നിന്നുള്ള ഒരു ഇടപെടലും വേണ്ട, ഇന്ത്യയുടെ ആഭ്യന്തരകാര്യം ഇന്ത്യ നോക്കിക്കോള്ളാം: തുർക്കിക്ക് ഇന്ത്യയുടെ മറുപടി
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ തുര്‍ക്കി പ്രസിഡൻ്റ് എര്‍ദോഗന്‍ കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ രംഗത്ത്. എര്‍ദോഗന്റെ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ്, ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ പറഞ്ഞു. എര്‍ദോഗന്റെ പ്രസംഗത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
‘ജമ്മു കശ്മീനെ സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു. അവ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടുത്ത ഇടപെടലാണ്, പൂര്‍ണ്ണമായും അസ്വീകാര്യമാണ്. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാനും സ്വന്തം നയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കാനും തുര്‍ക്കി പഠിക്കണം’തിരുമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.
യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എർദോഗൻ കശ്മീർ പ്രശ്നം പരാമർശിച്ചത്. ദക്ഷിണേഷ്യയുടെസമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തിൽ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നാണ് അദ്ദേഹം പൊതുസഭയിൽ പറഞ്ഞത്.
ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും കശ്മീർ വിഷയം അതിപ്രധാനമാണെന്നും എർദോഗൻ പറഞ്ഞു. വലിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉരുത്തിരിഞ്ഞിരിക്കുന്നതെന്നും എർദോഗൻ ചൂണ്ടിക്കാട്ടി.
യുഎൻ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നതിനോട് യോജിക്കുന്ന നിലപാടാണ് ഉള്ളതെന്നും എർദോഗൻ പറഞ്ഞു.