ചായ കുടിക്കാമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ; ഈ ‘സസ്പെൻഷൻ ചായ’ വേണ്ടെന്ന് എംപിമാർ
രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണൻ സിംഗിന്റെ ചായ വാഗ്ദാനം നിരസിച്ച് സസ്പെൻഷൻ നേരിടുന്ന എംപിമാർ. രാവിലെയാണ് ഉപാധ്യക്ഷൻ പാർലമെന്റിനു പുറത്ത് പ്രക്ഷോഭം തുടരുന്ന പ്രതിപക്ഷ എംപിമാരെ സമീപിച്ചു ചായ വാഗ്ദാനം നൽകിയത്. പ്രതിഷേധക്കാരെ ചൂട് ചായ നൽകി ‘തണുപ്പിക്കുക’യായിരുന്നു ഉദ്ദേശ്യം.
എന്നാൽ എംപിമാർ അദ്ദേഹത്തിന്റെ ചായസൽക്കാരം നിരസിച്ചു. കാർഷിക ബില്ലിനെതിരേ നടത്തിയ പ്രതിഷേധത്തിൽ രാജ്യസഭാ ഉപാധ്യക്ഷനോട് നിലവിട്ട് പെരുമാറിയെന്ന് ആരോപിച്ചായിരുന്നു എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്.
സിപിഎം എംപിമാരായ എളമരം കരീം, കെ.കെ. രാഗേഷ്, തൃണമൂൽ കോണ്ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാൻ, ഡോല സെൻ, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്ഗ്രസ് എംപിമാരായ രാജീവ് സതാവ്, റിപുൻ ബോറ, സയിദ് നസീർ എന്നിവരെയാണ് സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു സസ്പെൻഡ് ചെയ്തത്.
സസ്പെൻഷനിലായ എംപിമാർ പാർലമെന്റിന് പുറത്തുനടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. സമരം നടത്തുന്ന എംപിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പ്രതിപക്ഷ എംപിമാരും നേതാക്കളും സമരസ്ഥലത്തെത്തുന്നുണ്ട്. പാർലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എംപിമാരുടെ പ്രതിഷേധം ആരംഭിച്ചത്.
കെകെ രാഗേഷ് എംപി ഗാന്ധി പ്രതിമക്കു മുന്നിൽ നിന്നുള്ള വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചു. വീഡിയോയിൽ പുല്ലിൽ വിരിച്ച വിരികളിൽ പ്രതിഷേധിക്കുന്ന എംപിമാരെ കാണാം. പാർലമെന്ററിവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.