പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കും; തീരുമാനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

single-img
5 September 2020

നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയില്‍ ഒന്നിച്ച് നിന്ന് സര്‍ക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. വരുന്ന ആഴ്ചയില്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേരുമെന്നാണ് വിവരം.

മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിത കുടിശിഖ വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേപോലെ തന്നെ ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം എന്നിവയും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. കോണ്‍ഗ്രസിന് പുറമേ ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, ശിവസേന, ഡിഎംകെ, ജെഡിഎസ് എന്നീ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.