ക്രൂരത സമം താലിബാൻ: വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ടോടിയ നാട്ടുകാരെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നു
ക്രൂരതയുടെ പര്യായമായി വീണ്ടും താലിബാൻ. അഫ്ഗാനിസ്ഥാനിലെ മധ്യ പ്രവിശ്യയായ പർവാനിൽ വെള്ളപ്പൊക്ക ദുരിതത്തെ തുടർന്ന് പലായനം ചെയ്തവർക്കു നേരെ താലിബാൻ്റെ വെടിവെയ്പ്പ്. ഭീകരർ നടത്തിയ വെടിവെയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് താലിബാൻ്റെ നേതൃത്വത്തിൽ ക്രുരത അരങ്ങേറിയത്.
വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷനേടുവാൻ പരിശ്രമിച്ചവർക്കു നേരേയാണ് ക്രൂരത. പർവാനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവരാണ് ആക്രമണയത്തിന് ഇരയായത്. ഇവർക്കു നേരേ താലിബാൻ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂട വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ മേഖലയിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുകയാണ്.
നിരവധി പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. നിരവധി പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തന ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.