ചെെനയുടെ സാമ്പത്തിക നട്ടെല്ലൊടിച്ച് ടിക് ടോക് നിരോധനം: ഇന്ത്യന്‍ തൊഴില്‍ മേഖലയ്ക്കും ആഘാതം

single-img
4 July 2020

കേന്ദ്ര സർക്കാർ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കമ്പനിക്ക് നേരിടാന്‍ പോവുന്നത് വന്‍ സാമ്പത്തിക നഷ്ടമാണെന്നു വിലയിരുത്തൽ. ടിക് ടോക്ക്, ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളുടെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സിന് ഏകദേശം 4200 കോടി രൂപയുടെ ( 6 ബില്യണ്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാവാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നത്. 

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോകത്താകെ നടന്ന ടിക് ടോക് ഡൗണ്‍ലോഡിന്റെ 30.3 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം നടന്ന ഡൗണ്‍ലോഡുകളുടെ ഇരട്ടിയോളം ഇതു വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

അതേ സമയം ബൈറ്റ് ഡാന്‍സിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും ചര്‍ച്ചയാവുന്നുണ്ട്. 2000 ത്തിലേറെ മുഴുവന്‍ സമയ ജീവനക്കാരാണ് ബൈറ്റ് ഡാന്‍സിന്റെ വിവിധ ആപ്പുകള്‍ക്കായി ഇന്ത്യയിലുണ്ടായിരുന്നത്. ടിക് ടോക്, ഹലോ ആപ്പ് എന്നിവയുടെ വളര്‍ച്ച ദിനം പ്രതി ഇന്ത്യയില്‍ കൂടി വന്ന സാഹചര്യത്തില്‍ വന്ന വിലക്ക് ബൈറ്റ് ഡാന്‍സിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം