അതിർത്തിയിലെ ആ ഓഫീസ് തകരുന്നത് കാണണോ?: ബലൂണുകളിലൂടെ ലഘുലേഖകള്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്ത ദക്ഷിണകൊറിയയ്ക്ക് ഉത്തരകൊറിയയുടെ ഭീഷണി

single-img
14 June 2020

ബലൂണുകളിലൂടെലഘുലേഖകള്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്ത ദക്ഷിണകൊറിയയുടെ നടപടിയ്ക്ക് എതിരെ പ്രത്യാഘാതമുണ്ടാകുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ്. ദക്ഷിണ കൊറിയന്‍ അധികൃതരുമായി വേര്‍പെടേണ്ട സമയം അതിക്രമിച്ചരിക്കുന്നുവെന്നും യോങ് ജോങ് പറഞ്ഞതായി ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എനിക്ക് തോന്നുന്നു ദക്ഷിണകൊറിയയിലെ അധികാരികളുമായുള്ള ബന്ധം വേര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന്. എത്രയും പെട്ടെന്ന് തന്നെ ഞങ്ങള്‍ അടുത്ത നടപടികളിലേക്ക് കടക്കും,’ ജോങ് പറഞ്ഞതായി മാധ്യമം വ്യക്തമാക്കുന്നു. 

‘നമ്മുടെ ഭരണാധികാരിയും പാര്‍ട്ടിയും എനിക്ക് അനുവദിച്ച് തന്ന അധികാരമുപയോഗിച്ച് അതിര്‍ത്തിയില്‍ ശത്രുക്കള്‍ നടത്തുന്ന നീക്കത്തിനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി,’ ജോങ് പറഞ്ഞു.

ദക്ഷിണ- ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ ജോയിന്റ് ലിയായിസണ്‍ ഓഫീസ് തകര്‍ക്കുമെന്നാണ് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ശ്രമങ്ങളുടെ ഭാഗമായി 2018 ല്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയായ കെയ്സൊങില്‍ സംയുക്തമായി സ്ഥാപിച്ച ഓഫീസാണിത്. വിഷയവുമായി ബന്ധപ്പെട്ട് ശരിയായ നടപടി സ്വീകരിക്കാനുള്ള അവകാശം സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫിനാണിന്നെന്നും അവര്‍ പറഞ്ഞു.

ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങിനെതിരെയുള്ള ലഘുലേഖകള്‍ അതിര്‍ത്തിയില്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മുതല്‍ ഉത്തര കൊറിയയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയക്കെതിരെ ജോങ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.