ദെെവത്തിനു മുന്നിൽ കൊറോണ ഒന്നുമല്ല: വിലക്കുകളെല്ലാം കാറ്റിൽപ്പറത്തി പാകിസ്താനിലെ പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടി ജനങ്ങൾ
കൊറോണ വിലക്കുകളെല്ലാം കാറ്റിൽപ്പറത്തി പാകിസ്താനിലെ പള്ളികളിൽ ഇപ്പോഴും ആളുകൾ പ്രാർഥനയ്ക്കായി ഇപ്പോഴും ഒത്തു കൂടുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ പള്ളികളിൽ പ്രാർഥനയ്ക്കായി അഞ്ചോ അതിൽ കൂടുതലോ ആളുകൾ ഒത്തു കൂടുന്നത് പാക് സർക്കാർ വിലക്കിയിരുന്നു. എന്നാൽ ഇത് മറികടന്നാണ് സുരക്ഷാ മുൻകരുതലുകൾ പോലും സ്വീകരിക്കാതെ ആളുകൾ പള്ളികളിലെത്തുന്നതെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
ലോകത്തിൽ മുസ്ലീം ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം 5300 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 92 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിൽ നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരില്‍ 60% പേരും ഉംറ തീർഥാടനം കഴിഞ്ഞെത്തിയവരോ അല്ലെങ്കിൽ തബ് ലീഗ് ഇ ജമാഅത്ത് പ്രവർത്തകരോ ആണെന്നാണ് പറയപ്പെടുന്നത്.
വൈറസ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ കര്‍ശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. എന്നാൽ ഇത് പാലിക്കാൻ ഭൂരിഭാഗം പേരും തയ്യാറല്ല എന്നതാണ് സങ്കടകരമായ വസ്തുത.
‘പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളെ ബാധിക്കുന്നത് പോലെ വൈറസ് ഞങ്ങളെ ബാധിക്കില്ലെന്നാണ് ഞങ്ങളുടെ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്ന ആൾ പറയുന്നത്.. ‘അഞ്ച് നേരമുള്ള പ്രാര്‍ഥനയ്ക്ക് മുന്നോടിയായി നമ്മൾ കൈകളും മുഖവും കഴുകാറുണ്ട്.. എന്നാൽ അവിശ്വാസികൾ അത് ചെയ്യാറില്ല.. അതുകൊണ്ട് തന്നെ നമുക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.. ദൈവം നമ്മുടെ കൂടെയുണ്ട്..’ എന്നായിരുന്നു വാക്കുകളെന്നാണ് ഒരു പാകിസ്താനി റോയിട്ടേസിനോട് പറഞ്ഞു.