അലനും താഹയ്ക്കു മെതിരെ കേസ് സ്വീകരിച്ചത് സംശയാസ്പദമായ സാഹചര്യത്തിൽ ; യുഎപിഎ യിൽ സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി

single-img
4 February 2020

തിരുവനന്തപുരം : അലനെയും താഹയെയും കസ്റ്റഡിയിലെടുത്തത് സംശയാസ്പദമായ സാഹചര്യത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം.കെ.മുനീറിന്റെ അടിയന്തരപ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്‍.ഐ.എയ്ക്ക് അന്വേഷണം കൈമാറിയത് സംസ്ഥാന സര്‍ക്കാരല്ല,കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുത്തതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കിയത് ഹാജരില്ലാത്തിനാലാണ്. മുഖ്യമന്തി പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത അലനേയും, താഹയേയും അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെ ആരോപണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.അഞ്ച് വര്‍ഷമായി അലനും താഹയും പൊലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ഒന്നും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും എം.കെ മുനീറിനും അറിയില്ലേ എന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.

യുഡിഎഫിന്‍റെ കാലത്ത് 123 യു.എ.പി.എ കേസുകൾ എടുത്തിട്ടുണ്ട്, അന്ന് എൻ.ഐ.എ ഏറ്റെടുത്തത് 9 കേസുകളാണ്. അമിത് ഷായുടെ മുന്നിൽ കത്തും കൊണ്ട് പോകണമെന്ന് ഇപ്പോൾ പറയുന്നവര്‍ അന്ന് ഏതെങ്കിലും കേസിന് വേണ്ടി കേന്ദ്രത്തെ സമീപിച്ചിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്നും നിയമസഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.