ഹിന്ദു മഹാസഭ അധ്യക്ഷന്റെ കൊലപാതകം; നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
യുപിയിൽ പ്രഭാത നടത്തത്തിനായി പോയ സമയം ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ഉൾപ്പെടെയുള്ള നാലുപേര്‍ക്കാണ് സസ്പെന്‍ഷന്‍. ഇന്ന് രാവിലെയായിരുന്നു ഹിന്ദു മഹാസഭ യുപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഈ സമയം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധുവിനും വെടിവയ്പില്‍ പരിക്കേറ്റിരുന്നു. പോലീസ് തങ്ങളുടെ ചുമതല കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അധികാരം പോലീസിന് നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ലക്നൗ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നിലവിൽ എട്ട് ക്രൈം ബ്രാഞ്ച് ടീമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.
രാവിലെ ലക്നൗവിലെ ഹസ്രത്ഗഞ്ചില്‍ സിഡിആര്‍ഐ ബില്‍ഡിംഗിന് സമീപത്ത് വച്ചാണ് രഞ്ജിതിനെതിരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘം രഞ്ജിത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.