സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്റിനെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് വിജയം
ന്യൂസിലാന്റിനെതിരെ നടന്ന മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട അത്യധികം ആവേശകരമായ മത്സരത്തില്‍ കിവികള്‍ ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ സിക്‌സറടിച്ചാണ് രോഹിതിലൂടെ ഇന്ത്യ മറികടന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റിന് നിശ്ചിത ഓവറില്‍ 179 റണ്‍സെടുക്കാനേ ആയുള്ളൂ. ഇതിനെ തുടർന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. ഇതിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 17 റണ്‍സെടുത്തു. ഇന്ത്യയുടെ ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറുമാണ് വില്യംസണും ഗപ്ടിലും അടിച്ചെടുത്തത്.
രണ്ടാമതായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. ഈ സമയം തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ ഹിറ്റ്മാന്‍ ഇന്ത്യയ്ക്ക് വിജയമൊരുക്കുകയായിരുന്നു. അതേമയം ടിം സൗത്തിയാണ് ന്യൂസിലാന്റിനായി സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞത്. ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 3-0 ത്തിന് ഇന്ത്യ സ്വന്തമാക്കി.