ഞാന്‍ വന്നത് യുഡിഎഫില്‍ നിന്ന്, അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണും: കെടി ജലീൽ

single-img
19 October 2019

പ്രതിപക്ഷ നേതാവ് തനിക്കെതിരെ ആരോപണമുന്നയിച്ചതിനുള്ള പ്രതികാരമായിട്ടല്ലഅദ്ദേഹത്തിന്റെ മകനെതിരെ ആരോപണമുന്നയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. അദ്ദേഹത്തിന്റെ മകന് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. ഇത് വെറും ആരോപണമല്ല വസ്തുതയാണ് താന്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

‘വളരെ വ്യക്തമായ തെളിവുകളാണ് എന്റെ കൈവശമുള്ളത്. പ്രതിപക്ഷ നേതാവിന്റെ മകന്‍ 608 റാങ്കുകാരനാണ്. ഈ വ്യക്തിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ ലഭിച്ചിരിക്കുന്നത്. സാധാരണരീതിയിൽ അത് അസ്വാഭാവികത ഉണ്ടാക്കുന്നത കാര്യമാണ്.

സംസ്ഥാനത്തെ പിഎസ്സി പരീക്ഷയില്‍ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും നേരത്തെ ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്’, ജലീല്‍ പറഞ്ഞു. അതോടൊപ്പം ആ ദിവസങ്ങളിലെ ചെന്നിത്തലയുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

‘എംജിയിലെ സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. അഥവാ അത് തെറ്റാണെങ്കിൽ ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ വന്നത് യുഡിഎഫിൽ നിന്നാണ്. അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണും’ – ജലീല്‍ പറഞ്ഞു.

അതേസമയം ജലീലിന്റെ ആരോപണത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണമുന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍നിന്നുള്ള വ്യതിചലനമായി മാറുമെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. മാത്രമല്ല, പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.