ഉന്നാവ് പീഡനക്കേസ്: പ്രതിയായ ബിജെപി എംഎല്‍എയെ തീഹാർ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്
ഉന്നാവ് പീഡനക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുൽദീപ് സെംഗറിനെ തീഹാർ ജയിലിലേക്ക് മാറ്റുവാൻ ദില്ലി തിസ് ഹസാരി കോടതി ഉത്തരവിട്ടു. യുപിയിലെ സീതാപൂർ ജയിലിലാണ് നിലവിൽ കുൽദീപ് സെംഗാറിനെ പാർപ്പിച്ചിട്ടുള്ളത്. ഇനി കേസിന്റെ വിചാരണ തീരും വരെ എംഎൽഎയെ തീഹാർ ജയിലിലായിരിക്കും പാർപ്പിക്കുക.
ഇദ്ദേഹത്തിന്റെ സഹായിയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റും. 2017ലെ ജൂൺ മൂന്നാം തീയതിയാണ് കുൽദീപ് സെംഗാർ എംഎൽഎ പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്. പെണ്‍കുട്ടിയെ അയൽക്കാരിയായ ശശി സിങ്ങ് ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ബിജെപി എംഎൽഎയായ കുൽദീപ് സെംഗാറുടെ വീട്ടിലെത്തിച്ചെന്നും തുടര്‍ന്നു ശശി സിങ് മുറിക്ക് കാവൽ നിൽക്കെ എംഎൽഎ ബലാൽസംഗം ചെയ്തെന്നുമാണ് പെൺകുട്ടിയുടെ പരാതി.
കഴിഞ്ഞ ആഴ്ചയില്‍ നടന്ന വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവ് പെൺകുട്ടിയെ വിദഗ്‍ധ ചികിത്സക്കായി ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഈ അപകടവും ആസൂത്രിതം ആണെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്.