കുവൈറ്റിലേക്ക് വീട്ട് ജോലിക്കെന്ന് പറഞ്ഞ് കടത്തിയ യുവതിക്ക് ലൈംഗിക പീഡനം;സംഘത്തിന്റെ കസ്റ്റഡിയില്‍ കൂടുതല്‍ സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന
വീട്ട് ജോലിക്കെന്ന് പറഞ്ഞ് വിസിറ്റിങ്ങ് വിസയിൽ വിദേശത്തേക്ക് കടത്തി ലൈംഗിക പീഡനത്തിനു ഇരയാക്കുന്ന സംഘത്തിലെ രണ്ട് കണ്ണികൾ അറസ്റ്റിൽ.തിരുവല്ലം കവിയൂർ ഞാലികണ്ടം താഴത്തുപ്പങ്കര മുരളീധരൻ നായർ(60), പറന്തൽ പ്ലാവിളപ്പടി പുല്ലുപറമ്പിൽ പുത്തൻ വീട്ടിൽ ജോളീ സ്റ്റാൻലി(45) എന്നിവരാണു പിടിയിലായത്.പീഡനത്തിനിരയായ അടൂര്‍ സ്വദേശിനിയുടെ മൊഴിപ്രകാരം ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തില്‍ മറ്റു രണ്ടു സ്ത്രീകളുംകൂടി ഈ സംഘം വിദേശത്തേക്ക് കടത്തിയതായി പറയപ്പെടുന്നു.
കുവൈറ്റിൽ റിക്രൂട്ടിങ്ങ് ഏജൻസി നടത്തുന്ന മലയാളിയായ നവാസാണു കേസിൽ മുഖ്യപ്രതി.ഇയാളുടെ വീട്ട് തടങ്കലിൽ വെച്ചാണു യുവതി പീഡനത്തിനു ഇരയായത്.അറബി ഡോക്ടറുടെ സഹായത്തോടെയാണു പീഡനത്തിനിരയായ യുവതി നവാസിന്റെ കൈയ്യിൽ നിന്ന് രക്ഷപെട്ട് നാട്ടിൽ എത്തിയത്.
കുവൈറ്റില്‍ എത്തിച്ചദിവസംതന്നെ അവിടെയുള്ള നവാസും സുഹൃത്തുക്കളും ഈ യുവതികളെ ഉപദ്രവിക്കാനെത്തിയിരുന്നു.ഇപ്പോള്‍ അറസ്റ്റിലായ മുരളീധരന്‍ നായര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി നിരവധി സ്ത്രീകളെ നവാസ് വഴി വിദേശത്തേക്കു കടത്തിയിട്ടുണ്ട്. യുവതികളെ സ്വകാര്യ ഫ്ലാറ്റില്‍ എത്തിക്കുപ്പോള്‍ ഭീഷണിപ്പെടുത്തി ബലമായി ലൈംഗികമായി ഉപയോഗിക്കപ്പെടുകയും മറ്റുള്ളവര്‍ക്കായി കാഴ്ചവയ്ക്കുന്നുണ്ടെന്നും യുവതിയുടെ പരാതിൽ പറയുന്നുണ്ട്.കേസിലെ ഒന്നാംപ്രതിയായ കല്യാണബ്രോക്കര്‍ ജോളി സ്റ്റാലിന്റെയും വിദേശത്തേക്ക് വിസ തരപ്പെടുത്തിക്കൊടുക്കുന്ന മുരളീധരന്‍ നായരുടെയും സേവനം ഇതിനായി നവാസും സംഘവും ഉപയോഗപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ നവാസിനെ അറസ്റ്റ് ചെയ്യാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.