കേരളാ ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിയ്ക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലായി: വി മുരളീധരൻ

single-img
5 February 2024

മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിൻ്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിയ്ക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരൻ പരിഹസിച്ചു.

മുൻ കാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നതാണ് ബജറ്റെന്നും മന്ത്രി കുറ്റപ്പെടുത്തി. മുതലപ്പൊഴി ഹാർബർ പറച്ചിൽ മാത്രമാണുള്ളത്. ദേശീയ പാതാ വികസനം സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രവുമായുള്ള കരാറിൽ ഒപ്പിടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കേരളം. ഔട്ടർ റിങ് റോഡ് നിർമ്മാണത്തിന് നഷ്ടപരിഹാരം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. അൻപത്തി ഏഴായിരം കോടിയുടെ കണക്ക് ഈ ബജറ്റിലും കണ്ടു. ഈ ദശകത്തിലെ വലിയ തമാശയാണ് ബജറ്റെന്നും വി മുരളീധരൻ പരിഹസിച്ചു.

നിയമസഭാ വേദിയെ ഗീബൽസിയൻ നുണകൾ പറയാനുള്ള വേദിയാക്കുന്നു. ഡൽഹി സമരത്തിലെ ചെലവ് ഏത് ഗണത്തിൽ പെടുത്തും. സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രചാരണ നരേറ്റീവിന് വേണ്ടിയാണ് ഡൽഹി സമരം. അരക്കോടി ചെലവഴിക്കുന്നതിൽ ധനമന്ത്രി വ്യക്തത വരുത്തണം. റബ്ബറിൻ്റെ താങ്ങ് വില പത്ത് രൂപയാണ് കൂട്ടിയത്. അത് തന്നെ എവിടുന്ന് എടുത്ത് കൊടുക്കും.

അതേപോലെ സ്വകാര്യ സർവ്വകലാശാലകളുടെ കാര്യത്തിൽ സിപിഐഎം നിലപാട് മാറ്റിയോ എന്ന് ഗോവിന്ദൻ മാഷ് പറയണം. മറ്റുള്ള സംസ്ഥാനങ്ങൾ ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞല്ല സമരം ചെയ്യുന്നത്. കടക്കെണിയിലാണെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.