കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നു ; കർശനമായ നടപടി എടുത്തു: മുഖ്യമന്ത്രി

single-img
21 January 2024

കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിലെ ഇഡി അന്വേഷണത്തിലാണ് വിമർശനം. സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസ്വസ്ഥതയുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട് , പക്ഷെ സർക്കാർ കാര്യത്തിൽ അങ്ങനെയുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിന് പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നുവെന്നും സ്വർണ കള്ളകടത്ത് നടന്നപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാൻ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെട്ടത്. പിന്നെ നടന്നതൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂരിൽ നടക്കാൻ പാടില്ലാത്തത് നടന്നു. വിഷയത്തിൽ കർശനമായ നടപടി എടുത്തു. 2011ൽ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണവകുപ്പിലെ ഉദ്യോഗസ്ഥർ അറിയാതെ ഇത് നടക്കില്ല. അതിനാൽ ഉത്തരവാദികളായ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു. പക്ഷെ അവിടെ കേന്ദ്ര ഏജൻസി എത്തി. പ്രധാന കുറ്റാരോപിതരെ തന്നെ അവർ മാപ്പു സാക്ഷിയാക്കി.

കേവലം രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങൾ ഇയാളിൽ നിന്നും ലഭിക്കണം. അതിന് വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയത്.ഒരു ജീവനക്കാരും അനർഹമായി വായ്പയെടുക്കരുത്. ബോർഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോയെന്ന് ജനറൽ ബോഡി പരിശോധിക്കണം. ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാൽ പൊലിസിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.