റഷ്യന്‍ കടന്നുകയറ്റത്തിനെതിരെ രൂക്ഷ പ്രതികരണവുമായിവൊളോദിമിര്‍ സെലന്‍സ്കി

single-img
22 December 2022

വാഷിങ്ടണ്‍: റഷ്യന്‍ കടന്നുകയറ്റത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് റഷ്യക്കെതിരെ സെലന്‍സ്കി ആഞ്ഞടിച്ചത്. എല്ലാ പ്രതിബന്ധങ്ങള്‍ക്കും ദുതിരങ്ങള്‍ക്കും മുമ്ബില്‍ യുക്രെയ്ന്‍ അടിയറവ് പറയില്ലെന്നും എല്ലാറ്റിനെയും അതിജീവിക്കുമെന്നും സെലന്‍സ്കി വ്യക്തമാക്കി.

യുക്രെയ്ന്‍ ജനതക്ക് ഭയമില്ല. റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ ഘട്ടത്തില്‍ യുക്രെയ്നാണ് വിജയിച്ചത്. റഷ്യന്‍ സ്വേച്ഛാധിപത്യത്തിന് നമ്മുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഈ യുദ്ധം താല്‍കാലിക വിരാമമില്ല, മാറ്റിവെക്കാനോ സാധിക്കില്ല. സമുദ്രമോ മറ്റെന്തെങ്കിലുമോ സംരക്ഷണം നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ യുദ്ധത്തെ അവഗണിക്കാനാവില്ലെന്നും സെലന്‍സ്കി ചൂണ്ടിക്കാട്ടി.

ഒരു യുദ്ധം നടക്കുമ്ബോള്‍ അമേരിക്ക മുതല്‍ ചൈന വരെയും യൂറോപ്പ് മുതല്‍ ലാറ്റിനമേരിക്ക വരെയും എല്ലാ രാജ്യങ്ങളില്‍ നിന്നും ആസ്‌ട്രേലിയ വരെയും ഒരാള്‍ക്ക് മാറിനില്‍ക്കാനും ഒരേസമയം സുരക്ഷിതത്വം അനുഭവിക്കാനും അനുവദിക്കാത്തവിധം ലോകം പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്.

യുക്രെയ്നും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വൊളോദിമിര്‍ സെലന്‍സ്കി എടുത്തുപറഞ്ഞു. ഈ യുദ്ധത്തില്‍ രണ്ട് രാജ്യങ്ങളും സഖ്യകക്ഷികളാണ്. അടുത്ത വര്‍ഷം ഒരു വഴിത്തിരിവായിരിക്കും, യുക്രെയ്ന്‍ ധൈര്യവും അമേരിക്കന്‍ ദൃഢനിശ്ചയവും നമ്മുടെ പൊതു സ്വാതന്ത്ര്യത്തിന്റെ ഭാവി ഉറപ്പുനല്‍കുമെന്ന് എനിക്കറിയാം. മൂല്യങ്ങള്‍ക്കായി പൗര സ്വാതന്ത്ര്യം നിലകൊള്ളും – സെലന്‍സ്കി ചൂണ്ടിക്കാട്ടി.

ബഖ്മുട്ട് പോലുള്ള യുക്രെയ്ന്‍ നഗരങ്ങള്‍ക്കെതിരെ റഷ്യ ഏത് തരത്തിലുള്ള ആക്രമണം നടത്തിയാലും ഒരിക്കലും കീഴടങ്ങില്ല. റഷ്യക്കാര്‍ രാവും പകലും 70,000 ആളുകളുള്ള നഗരം പിടിച്ചെടുക്കുന്നു, പക്ഷേ ബഖ്മുട്ട് നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബഖ്മുട്ടില്‍ 70,000 പേര്‍ താമസിച്ചിരുന്നു. ഇപ്പോള്‍ കുറച്ച്‌ സിവിലിയന്‍മാര്‍ മാത്രമാണ് അവിടെയുള്ളത്. ആ ഭൂമിയുടെ ഓരോ ഇഞ്ചും ചോരയില്‍ കുതിര്‍ന്നിരിക്കുന്നു. കനത്ത പോരാട്ടത്തിലും കയ്യാങ്കളിയിലും ഡോണ്‍ബാസില്‍ പല തവണ അധിനിവേശം നടന്നു. എന്നാല്‍, യുക്രെയ്നില്‍ ഡോണ്‍ബാസ് നില്‍ക്കുന്നുവെന്നും സെലന്‍സ്കി വ്യക്തമാക്കി.

ബഖ്മുതിനും മറ്റ് മനോഹരമായ നഗരങ്ങള്‍ക്കും നേരെ റഷ്യക്കാര്‍ അവര്‍ക്കുള്ള എല്ലാ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുന്നു. പീരങ്കികളിലും സ്ഫോടനവസ്തുക്കളിലും അധിനിവേശക്കാര്‍ക്ക് മേല്‍ക്കൈയുണ്ട്. യുക്രെയ്ന് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മിസൈലുകളും വിമാനങ്ങളും അവരുടെ കൈവശമുണ്ട് എന്നത് സത്യമാണ്. എന്നാല്‍, യുക്രെയ്ന്‍ സേനയുടെ പ്രതിരോധം ഇപ്പോഴും നിലകൊള്ളുന്നതായും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.

ഹ്രസ്വസന്ദര്‍ശനത്തിനാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി അമേരിക്കയിലെത്തിയത്. 1800 കോടി ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചാണ് യുക്രെയ്ന്‍ പ്രസിഡന്റിനെ യു.എസ് വരവേറ്റത്. ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം സെലന്‍സ്കിയുടെ ആദ്യ വിദേശയാത്രയാണിത്.

അതിനിടെ, സെലന്‍സ്കിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ രംഗത്തെത്തി. സമാധാന ചര്‍ച്ചക്ക് യുക്രെയ്ന് താല്‍പര്യമില്ലെന്നാണ് പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നതെന്നും യു.എസില്‍ നിന്ന് ആയുധം വാങ്ങി യുദ്ധം ചെയ്യാനാണ് അവരുടെ തീരുമാനമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.