സത്യവസ്ഥ ഞാന്‍ പറയാം; സൗദി യുവതി നൽകിയ പീഡന പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍

single-img
16 September 2023

സൗദി യുവതി നൽകിയ പീഡന പരാതിയില്‍ കൂടുതൽ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍ രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറയുന്നു.

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ഷക്കീര്‍ സുബാന്‍ വീഡിയോയില്‍ പറയുന്നത് ഇങ്ങിനെ:

വാര്‍ത്തകള്‍ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് എന്റെ ജീവിതം. ഇത്തരം ഒരു വാര്‍ത്ത കാരണം പറയാന്‍ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാല്‍ ഇതിന്റെ സത്യവസ്ഥ ഞാന്‍ പറയാം.

ഇന്‍സ്റ്റയില്‍ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭര്‍ത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല ലിവിംഗ് ടുഗതര്‍ ആണെന്നാണ് ഞാന്‍ അറിഞ്ഞത്.

അവരുമായി ആദ്യമായി കൊച്ചി ഹയാത്തിലെ കോഫി ഷോപ്പില്‍ മീറ്റ് ചെയ്തത്. പിന്നീട് അവര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. എന്റെ നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. പയ്യനാണ് വാങ്ങിയത്. അവനുമായി മാത്രമാണ് എനിക്ക് വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റ്. സൗദി യുവതിയുമായി ഒരു മെസേജും ഞാന്‍ അയച്ചിട്ടില്ല.

അതിനിടെ കൊച്ചിയില്‍ അടുത്തിടെ ഇന്‍ഫ്യൂവന്‍സര്‍മാരുടെ മീറ്റിംഗില്‍ എത്തിയപ്പോള്‍ ഇവര്‍ എന്നെ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ തിരക്കിലാണ് എന്ന് പറഞ്ഞു. അന്ന് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിയോടെ രണ്ട് കൂടികാഴ്ചയ്ക്ക് ശേഷം ഏതാണ്ട് ഉറക്കം പിടിച്ച എന്റെ റൂമിലേക്ക് സൗദി യുവതിയും പങ്കാളിയും കയറിവന്നു.

ഞങ്ങള്‍ സംസാരിച്ചു. അവര്‍ എന്റെ അടുത്ത് സാമ്പത്തിക സഹായം ചോദിച്ചാണ് വന്നത്. അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആ പെണ്‍കുട്ടി സൗദിയില്‍ നിന്നും വരുമ്പോള്‍ കൊണ്ടുവന്ന തുകയിലാണ് അവര്‍ ജീവിച്ചത്. എന്നാല്‍ ആ തുക തീര്‍ന്നതോടെ അവര്‍ തമ്മില്‍ പ്രശ്നമായി. ഒരു സഹോദരന്‍ എന്ന നിലയില്‍ പരിഹാരം ചോദിച്ചായിരിക്കും അവര്‍ വന്നത് എന്നാണ് ഞാന്‍ കരുതിയത്. അതാണ് രാത്രി അകത്ത് കയറ്റിയത്.

അതിലെ പയ്യന്‍ ശരിക്കും പണിക്ക് പോകില്ല. അവന്‍ ഇപ്പോള്‍ പറയുന്നത് അവളെ മടുത്തു എനിക്ക് യൂറോപ്പില്‍ വേറെ ഗേള്‍ ഫ്രണ്ട് ഉണ്ട് അവളുടെ കൂടെ പോകും എന്നാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്ന് ഇവള്‍ എന്ന് വരെ ഞാന്‍ പറഞ്ഞു. അതേ സമയം നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തിനാണ് സൗദി യുവതിയും മലയാളി പയ്യനും പ്രേമം വിവാഹം എന്നൊക്കെ പ്രമോഷന്‍ ചെയ്യാന്‍ പോകുന്നത് അത് ഇരുരാജ്യങ്ങളെയും ബാധിക്കില്ലെ?, ശരിക്കും രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടില്‍ സമ്മതിക്കുകയും ഇല്ല.

നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കൂ എന്ന് അടക്കം ഉപദേശിച്ചു. അപ്പോള്‍ അവള്‍ എന്നോട് പ്രൈവറ്റായി സംസാരിക്കണം എന്ന് പറഞ്ഞു. റൂമിന്റെ വാതില്‍ ഒന്നും അടച്ചിരുന്നില്ല. പയ്യന്‍ പുറത്ത് ഇറങ്ങി നിന്നു. പെണ്‍കുട്ടി പറഞ്ഞത് ഇതാണ് ഇനിക്ക് ഇവനെ മടുത്തു. ഞാന്‍ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കള്‍ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോള്‍ തന്നെ അയക്കുകയും ചെയ്തു. അതിന്റെ സ്ക്രീന്‍ ഷോട്ടുകളും ഉണ്ട്.

പിന്നീട് ഇരുവരുമായി സംസാരിച്ചപ്പോള്‍ അവര്‍ പിരിയാന്‍ തീരുമാനിച്ചതായി മനസിലായി. അവര്‍ മാനസികമായി വളരെ വിഷമത്തില്‍ അയതിനാല്‍ രണ്ടുപേരെയും ഒരു നൈറ്റ് ഡ്രൈവിന് ഞാന്‍ ക്ഷണിച്ചു. കുറച്ചുനേരം വണ്ടിയെടുത്ത് കറങ്ങിയ ശേഷം ഞാന്‍ താമസിച്ച ഹോട്ടലിന്റെ ലോബിയില്‍ തന്നെ അവരെ ഇറക്കി ബൈ പറഞ്ഞു. ഇതാണ് അന്ന് സംഭവിച്ചത്.

ഞാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണെങ്കില്‍ അവരെ അതിന് ശേഷം ഞാന്‍ നൈറ്റ് ഡ്രൈവിന് കൊണ്ടുപോകണോ ?. ആ പയ്യന്‍ വന്ന് ബഹളം വയ്ക്കുമായിരുന്നില്ലെ. ആ പെണ്‍കുട്ടി ബഹളം വയ്ക്കുമായിരുന്നില്ലെ. മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി പൊലീസില്‍ നല്‍കുന്നത്. ഇവര്‍ പൈസയ്ക്കും റീച്ചിനും വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ് കരുതുന്നത്. ഒരു ആണും പെണ്ണും ഒന്നിച്ച് വന്നതില്‍ ഞാന്‍ എങ്ങനെ പെണ്ണിനെ മാത്രം പീഡിപ്പിക്കും.

അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയമുണ്ട്. തെളിവുകള്‍ ഞാന്‍ നിരത്തും. ഇപ്പോള്‍ കാനഡയിലാണ് വന്നതിന് ശേഷം എല്ലാം വിശദമാക്കും.