അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു; യൂറോപ്പിലെ യുഎസ് താവളങ്ങളും ഇറാന്റെ ലക്ഷ്യങ്ങളിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിടാൻ ഇറാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള രണ്ട് ഉന്നത വ്യക്തികളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബൾഗേറിയ, സൈപ്രസ് തുടങ്ങിയ തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക ആസ്തികൾക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ കടലിനടിയിലുള്ള ഫൈബർ-ഓപ്റ്റിക് കേബിളുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങളും ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുമായുള്ള ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിലാണ് ഇറാന്റെ പുതിയ നീക്കങ്ങൾ ചർച്ചയാകുന്നത്. പുതിയ ആക്രമണമുണ്ടായാൽ മിഡിൽ ഈസ്റ്റിന് പുറത്തുള്ള അമേരിക്കൻ ലക്ഷ്യങ്ങളിലേക്കും തിരിച്ചടി വ്യാപിപ്പിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും പരിമിതമാണ്. മേഖലയിൽ സുരക്ഷാ ഭീഷണി തുടരുന്നതിനിടെ ഇറാനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ നിർത്തിവയ്ക്കുന്നതായി യുഎഇയും ഓഗസ്റ്റ് 19ന് പ്രഖ്യാപിച്ചു.


