എഐ ക്യാമറ വിവാദത്തില്‍ പെട്ട കമ്ബനി എസ്‌ആര്‍ഐടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി

single-img
24 April 2023

കണ്ണൂര്‍: എഐ ക്യാമറ വിവാദത്തില്‍ പെട്ട കമ്ബനി എസ്‌ആര്‍ഐടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി.

എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവുമില്ല. സമൂഹമാധമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാരാരും തങ്ങളുടെ ഡയറക്ടര്‍മാര്‍ അല്ലെന്ന് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്കമാക്കി. ബംഗളൂരു ആസ്ഥാനമായ എസ്‌ആര്‍ഐടി ഒരു ആശുപത്രി സോഫ്റ്റ്വെയര്‍ വികസനപദ്ധതി 2016ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു.

അതിന്‍്റെ പേരാണ് യുഎല്‍സിസിഎസ് എസ്‌ആര്‍ഐടി. രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. യുഎല്‍സിസിഎസ് എസ്‌ആര്‍ഐടിയുടെ ദൗത്യം 2018ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യുഎല്‍സിസിഎസ് എസ്‌ആര്‍ഐടി ഇപ്പോള്‍ നിലവിലില്ല.

എന്നാല്‍, കമ്ബനികളുടെ വിവരങ്ങള്‍ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്സൈറ്റുകളില്‍ല്‍ എസ്‌ആര്‍ടി എന്നു തെരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്ബനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും എസ്‌ആര്‍ഐടി എന്നു കേള്‍ക്കുന്നിടത്തെല്ലാം തങ്ങളെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത്. എസ്‌ആര്‍ഐടി അല്ല യുഎല്‍സിസിഎസ് എസ്‌ആര്‍ഐടി.

എസ്‌ആര്‍ഐടി സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്ബനിയാണ്. എന്നാല്‍ എസ്‌ആര്‍ഐടി പങ്കാളിയായി മുമ്ബ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ യുഎല്‍സിസിഎസ് എസ്‌ആര്‍ഐടി ആണ് യഥാര്‍ത്ഥ എസ്‌ആര്‍ഐടി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം. എസ്‌ആര്‍ഐടിയുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ യുഎല്‍സിസിഎസിന് ഒരു ബന്ധവുമില്ല. അതിനാല്‍, ഈ വിഷയത്തില്‍ ഊരാളുങ്കളിനെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അത്തരം വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓണ്‍ലൈനില്‍നിന്നടക്കം ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും ഊരാളുങ്കല്‍ ആവശ്യപ്പെട്ടു.