കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്ക്

single-img
19 February 2026

കോൺഗ്രസിൽ സീറ്റ് ലഭിക്കാത്തതിനാൽ അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഭാഗമായ ട്വന്റി-20യിലേക്കെന്ന് റിപ്പോര്‍ട്ട്. ഇന്ന് വൈകിട്ട് ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അഖില്‍ മാരാര്‍ക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഖില്‍ മാരാറിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എന്‍ഡിഎ പാളയത്തിലേക്ക് അഖില്‍ മാരാര്‍ എത്തുന്നത് എന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍.

പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് അഖില്‍ മാരാര്‍. ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയില്‍ പോയിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു.

സീറ്റ് ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. ഇതോടെ അഖില്‍ മാരാര്‍ കളം മാറ്റിപ്പിടിച്ചു. നേമം, ചടയമംഗലം, ധര്‍മ്മടം തുടങ്ങിയ സീറ്റുകള്‍ ചോദിച്ചു. അതിനും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെയാണ് കോണ്‍ഗ്രസുമായി അഖില്‍ മാരാര്‍ അകന്നത്.