തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ രണ്ട് ട്രെയിന്‍; വന്ദേ ഭാരത് ഉടന്‍ പ്രഖ്യാപിച്ചേക്കും

single-img
13 April 2023

മലയാളികള്‍ കൊതിയോടെ കാത്തിരുന്ന അതിവേഗ ട്രെയിന്‍ ഒടുവില്‍ കേരളത്തിന്റെ മണ്ണിലേക്ക്.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട് എന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം ഒടുവില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

പെരമ്ബൂരിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി തദ്ദേശീയ സെമി-ഹൈ സ്പീഡ് ട്രെയിനുകള്‍ക്കായി എട്ട് കോച്ചുകള്‍ വീതമുള്ള മൂന്ന് റേക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് .എന്നിരുന്നാലും, സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നിലവിലുള്ള റെയില്‍വേ ട്രാക്കുകളും സിഗ്നല്‍ സംവിധാനങ്ങളും നവീകരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ട്രെയിനുകള്‍ ഓടിക്കാന്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിലും വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വന്ദേ ഭാരതിന്റെ സര്‍വീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങള്‍ കൊച്ചുവേളിയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേ ഭാരതിന്റെ സര്‍വീസ്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75, 90, 100 കിലോമീറ്റര്‍ എന്നിങ്ങനെയായിരിക്കും വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.

വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാല്‍ കോട്ടയം വഴിയാകും സര്‍വീസ് എന്നാണ് അറിയുന്നത്. യാത്രക്കാരുടെ വര്‍ധനവ് അനുസരിച്ച്‌ കോച്ചുകളുടെ എണ്ണവും കൂട്ടാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ, വിവിധ റൂട്ടുകളില്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകള്‍ നടക്കുന്നുണ്ട്.


അതേസമയം യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പരിപാടിയോടനുബന്ധിച്ച്‌ പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ കൊച്ചിയില്‍ നടക്കും. ഏപ്രില്‍ 24ന് കൊച്ചി നേവല്‍ ബെയ്സ് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനി വരെയാണ് റോഡ് ഷോ നടക്കുക.

പുതുതലമുറ ഇന്ത്യന്‍ സെമി-ഹൈ-സ്പീഡ്, ഇന്റര്‍സിറ്റി, ഇഎംയു ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ട്രെയിന്‍ 18 എന്ന് അറിയപ്പെടുന്ന വന്ദേ ഭാരത് ട്രെയിന്‍ പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സെല്‍ഫ് പ്രൊപ്പല്ഡ് എഞ്ചിന്‍ ട്രെയിനാണ്. അതായത് ഇതിന് പ്രത്യേക എഞ്ചിന്‍ സംവിധാനം ഇല്ല. ഓട്ടോമാറ്റിക് ഡോറുകള്‍, എയര്‍കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാന്‍ കഴിയുന്ന റിവോള്‍വിംഗ് ചെയര്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

വിമാനങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി ആധുനിക തീവണ്ടിയാണ് വന്ദേഭാരത് എക്സ്പ്രസ്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. 2019 -ലാണ് വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ ഉദ്ഘാടനം നടത്തിയത്. ആദ്യത്തേത് ദില്ലി-വാരാണസി റൂട്ടിലും രണ്ടാമത്തേത് ദില്ലി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് ആരംഭിച്ചത്. 2022 മുതല്‍ വന്ദേ ഭാരത് 2.0 ആണ് രാജ്യത്ത് രാജ്യത്ത് സര്‍വ്വീസ് നടത്തുന്നത്.