മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനായി തുലാഭാരം വഴിപാട്

കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ എന്ന് ഒരു വിഭാഗം മുറവിളി ഉയർത്തുന്നതിനിടെ കെസിക്കു വേണ്ടി തുലാഭാരം വഴിപാട്. ഏമുർ ഹേമാംബിക ക്ഷേത്രത്തിലാണ് കെ.സി. വേണുഗോപാലിനായി കളഭം കൊണ്ട് തുലാഭാരം. മുഖ്യമന്ത്രി ആകാൻ തടസങ്ങളുണ്ടെങ്കിൽ നീക്കാൻ ലക്ഷ്യമിട്ടാണ് വഴിപാടെന്ന് കോൺഗ്രസ് പ്രവർത്തകൻ സി.എം. അനിൽകുമാർ പറയുന്നു.
കെ.സി വേണുഗോപാലിന്റെ ജന്മദിനമായ മെയ് 18നാണ് തുലാഭാരത്തിനായി തീയതി നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായി ഇന്ദിരാഗാന്ധി കൈപ്പത്തി തെരഞ്ഞെടുത്തത് ഏമൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു. 1977ൽ ഇന്ദിരാഗാന്ധിയെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചത് ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു.
അതേസമയം കോഴിക്കോട് നഗരത്തിൽ വിഡി സതീശനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് സമീപത്താണ് ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റൻ എന്ന പേരിൽ ഫ്ലക്സ് ഉയർന്നത്.


