കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു

single-img
4 December 2022

കണ്ണൂര്‍: കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്തു. കണ്ണൂരില്‍ നായാട്ടുപാറ കോവൂരില്‍ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം.

ഭക്ഷണം ദഹിക്കാതെ വയര്‍ വീര്‍ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത വെറ്റിനറി സ‍ര്‍ജന്‍ പറയുന്നു. പശുക്കള്‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാര്‍ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. എന്നാല്‍ കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാം എന്നാണ് ഫാമിലെത്തിയ കേരള ഫീഡ്സ് ഉദ്യോഗസ്ഥരുടെ നിലപാട്.

പതിനെട്ട് വര്‍ഷം മുന്‍പാണ് പ്രതീഷ് നായാട്ടുപാറ കോവൂരില്‍ എട്ട് ഏക്കര്‍ സ്ഥലം വാങ്ങി ഫാം തുടങ്ങിയത്. ആടും കോഴിയും കറവപ്പശുക്കളും തെങ്ങും കുരുമുളകും വാഴയുമൊക്കെയായി ഫാം പച്ചപിടിച്ച്‌ വരികയായിരുന്നു. മൂന്ന് ഷെഡുകളിലായി 140 ഓളം പശുക്കളുണ്ട്. ദിവസം 15 ചാക്ക് കാലിത്തീറ്റവേണം. ഈ നവംബര്‍ 21 ന് കേരള ഫീഡ്സിന്റെ കോഴിക്കോട് യൂണിറ്റില്‍ നിന്നും കൊണ്ടുവന്ന 100 ചാക്ക് കാലിത്തീറ്റകഴിച്ച പശുക്കള്‍ അവശരായി. പാലുല്‍പാദനം പകുതിയായി. വിഷബാധയുള്ള തീറ്റ കഴിച്ച്‌ തൊഴുത്തിലെ പശുക്കളെല്ലാം ഇപ്പോള്‍ അവശരാണ്.

മൂന്ന് ദിവസത്തിനിടെ കാലിത്തീറ്റ കഴിച്ച മൂന്ന് വലിയ പശുക്കളും അഞ്ച് കിടാങ്ങളുമാണ് ചത്തത്. തുടര്‍ന്ന് കൂടാളി വെറ്റിനറി സര്‍ജന്‍ എന്‍ ഷാക്കിറയെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. അവശരായ പശുക്കള്‍ക്ക് മരുന്നും നല്‍കി മടങ്ങി. ഭക്ഷണം ദഹിക്കാത്തതാണ് മരണകാരണമെന്നും നല്‍കിയ തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നുമാണ് ഡോക്ടര്‍ പറയുന്നത്. കണ്ണൂരില്‍ മറ്റ് രണ്ടിടങ്ങളിലു ഈ കാലിത്തീറ്റ കഴിച്ച്‌ പശുക്കള്‍ക്ക് വയറിളക്കം ഉണ്ടായിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചുതവണ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്കാരം കിട്ടിയ പ്രതീഷിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായ കേരള ഫീഡ്സിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുക്കുമെന്നാണ് ചോദ്യം. അതേസമയം കേരള ഫീഡ്സിന്റെ കാലിത്തീറ്റ കഴിച്ച കന്നുകാലികള്‍ ചത്തെന്ന ആരോപണം അന്വേഷിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ജുറാണി പറഞ്ഞു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറ‌ഞ്ഞു.