പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകള്‍ കീഴടങ്ങി

single-img
21 January 2023

തിരുവനന്തപുരം: പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകള്‍ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.

ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികളായ മുഖ്യപ്രതികളാണിവര്‍. പ്രതികള്‍ ജാമ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹ്യത്തുക്കളെ വിളിച്ചിരുന്നു. ഒന്നിലധികം സിം കാര്‍ഡുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. രണ്ടാം പ്രതിയായ ആരിഫ് പാറ്റൂര്‍ ആക്രമണം നടക്കുന്നതിന് മുമ്ബും ഒളിവില്‍ പോയതിന് ശേഷവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെയും സിപിഐ നേതാവിന്‍റെ ബന്ധുവിനെയും നിരന്തരമായി വിളിച്ചതായി കണ്ടെത്തിയിരുന്നു. ആരിഫുമായുള്ള സൗഹൃദം ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും ഫോണ്‍ പേട്ട പൊലീസ് കണ്ടെത്തിയിരുന്നു. സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു ആസിഫും ആരിഫും. ഡിവൈഎഫ്‌ഐ ശാസ്തമഗംലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ആരിഫ്. സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ശേഷം രണ്ട് പേരും സിപിഐയിലെ സജീവ പ്രവര്‍ത്തകരായി. മനുഷ്യ ചങ്ങലില്‍ സിപിഐക്ക് വേണ്ടി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍, ഗുണ്ടാബന്ധത്തിന്‍റെ പേരില്‍ ഇരുവരെയും നേരത്തെ പുറത്താക്കിയിരുന്നുവെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. മറ്റൊരു ഗുണ്ടാ സംഘത്തിലുള്ള നിധിനെയും കൂട്ടുകാരെയുമാണ് പാറ്റൂരില്‍ വെച്ച്‌ ആസിഫും ആരിഫും ചേര്‍ന്ന് ആക്രമിച്ചത്. ഈ കേസില്‍ ഓം പ്രകാശ് എട്ടാം പ്രതിയാണ്. മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് ഗ്രൗണടില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ മറ്റൊരു ഗണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെയും കുറിച്ച്‌ സൂചനയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.