യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുറച്ച്‌ കുറച്ചായി വിഷം നല്‍കി കൊലപ്പെടുത്തി

single-img
4 December 2022

മുംബൈ: യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുറച്ച്‌ കുറച്ചായി വിഷം നല്‍കി കൊലപ്പെടുത്തിയ വിവരങ്ങള്‍ പുറത്ത്.

ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഡിസംബര്‍ എട്ട് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കവിത എന്ന് പേരായ യുവതി കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭര്‍ത്താവ് കമല്‍കാന്തില്‍ നിന്ന് വേര്‍പിരിഞ്ഞെങ്കിലും പിന്നീട് കുട്ടിയുടെ ഭാവി മുന്നില്‍ കണ്ട് സാന്താക്രൂസിലെ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

കമല്‍കാന്തും കവിതയുടെ കാമുകന്‍ ഹിതേഷ് ജെയിനും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും ബിസിനസ് കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. കമല്‍കാന്തിന്‍റെ അമ്മ അടുത്തിടെ ഉദരവേദനയാല്‍ പെട്ടെന്ന് മരണപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുശേഷം കമല്‍കാന്തിനും വയറുവേദന ഉണ്ടാകുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. പരിശോധനയില്‍ കമല്‍കാന്തിന്‍റെ രക്തത്തില്‍ ആര്‍സെനിക്കിന്റെയും താലിയത്തിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് മനുഷ്യരക്തത്തില്‍ കാണപ്പെടുന്ന അസാധാരണമായ ലോഹ പദാര്‍ത്ഥങ്ങളാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ബോംബെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നവംബര്‍ 19ന് കമല്‍കാന്ത് മരിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. ഈ കേസ് പിന്നീട് മുംബൈ പോലീസിന്‍റെ ക്രൈംബ്രാഞ്ചിന് കൈമാറുകയും കവിതയെയും കാമുകന്‍ ഹിതേഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ഖതാലെ പറയുന്നതനുസരിച്ച്‌. കമല്‍കാന്തിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴിയും ഇരയുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും മറ്റ് കാര്യങ്ങളും വെളിപ്പെട്ടുവെന്നാണ് പറയുന്നത്.