റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

single-img
31 January 2023

കണ്ണൂര്‍: റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെസ്റ്റ് ബംഗാള്‍ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് ( 19) കണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയാണ് സൗമിത്ര മണ്ഡല്‍.

കണ്ണൂരിലെ ബന്ധു വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്ബോഴേക്കും ട്രെയിന്‍ പുറപ്പെട്ടു. ഇതിന്റെ ദേഷ്യത്തില്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ ട്രെയിനില്‍ ബോംബ് വെച്ചതായി പറയുകയായിരുന്നു. ഇതോടെ ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. 50 മിനുറ്റോളം വൈകി 5.27നാണ് വെസ്റ്റ് കോസ്റ്റ് ഷൊര്‍ണൂരിലെത്തിയത്.

പുലര്‍ച്ചെ രണ്ടരയോടെയാണ്. ഇതിനിടെ കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ കയറി ഷൊര്‍ണൂരില്‍ ഇറങ്ങിയ സൗമിത്ര അവിടെ വച്ച്‌ വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ കയറുകയും ചെയ്തു. ഇതിനിടയില്‍ തന്നെ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഫോണ്‍ കോളുകളും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ നിന്നാണ് സൗമിത്രയെ പിടികൂടിയത്.

കഴിഞ്ഞ ആഴ്ച വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ബീഹാറിലും കല്ലേറ് നേരിട്ടിരുന്നു. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെല്‍ത റെയില്‍വേ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഒരു ജനല്‍ ചില്ല് തകര്‍ന്നു. ന്യൂ ജല്‍പായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ബിഹാറില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ വന്ദേ ഭാരത് എക്സപ്രസിനെ നേരെയുണ്ടാവുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് ഇത്.