ഗാംബിയയില്‍ 66 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ മരുന്ന് കമ്ബനി ഉല്‍പ്പാദിപ്പിക്കുന്ന സിറപ്പുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന

single-img
6 October 2022

ന്യൂഡല്‍ഹി: ജലദോഷത്തിന്റെയും ചുമയുടെയും ചികിത്സയ്ക്കായി ഇന്ത്യന്‍ മരുന്ന് കമ്ബനി ഉല്‍പ്പാദിപ്പിക്കുന്ന സിറപ്പുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന.

മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്ബനി ഉല്‍പ്പാദിപ്പിക്കുന്ന നാല് സിറപ്പുകള്‍ക്കെതിരെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.

ഗാംബിയയില്‍ 66 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഈ കമ്ബനിയുടെ സിറപ്പുകള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഈ സിറപ്പുകളില്‍ ശരീരത്തിന് ഹാനികരമായ തോതില്‍ വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തി. ഇതാകാം ഗാംബിയയില്‍ കടുത്ത വൃക്കരോഗത്തെ തുടര്‍ന്ന് 66 കുട്ടികള്‍ മരിക്കാന്‍ ഇടയാക്കിയതെന്നും ലോകാരോഗ്യ സംഘടനയുടെ ട്വീറ്റില്‍ പറയുന്നു.

കുട്ടികളുടെ മരണം കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലും വലുതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നാല് സിറപ്പുകളാണ് ഉപയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കമ്ബനിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.