വെല്ലൂരില്‍ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ വെട്ടിക്കൊന്ന പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്

single-img
1 May 2023

ചെന്നൈ: തമിഴ്നാട് വെല്ലൂരില്‍ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ വെട്ടിക്കൊന്ന പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്.

ഗ്രാമപ്രദേശമായതിനാല്‍ ആ മേഖലയിലെങ്ങും സിസിടിവി ക്യാമറകളില്ലാത്തതും പൊലീസിനെ കുഴപ്പിക്കുന്നു.

വെല്ലൂരിന് സമീപമുള്ള കാഡ്പാഡിയിലെ ലത്തേരി. 65കാരന്‍ ശെല്‍വത്തിന്‍റെ കൊലപാതക വാര്‍ത്തയുടെ ഞെട്ടലില്‍നിന്ന് ഈ ഗ്രാമം ഇപ്പോഴും മുക്തമായിട്ടില്ല. രാത്രിയില്‍ വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ശെല്‍വത്തെ അജ്ഞാത സംഘം വെട്ടിക്കൊന്നത് രണ്ട് ദിവസം മുമ്ബാണ്. തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. രാത്രി മദ്യപിച്ച്‌എത്തിയതിനാലാണ് ശെല്‍വത്തെ മകള്‍ വീടിനുള്ളില്‍ കയറ്റാതിരുന്നത്. രാവിലെ വീട്ടുകാര്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

ലത്തേരി പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച്‌ യാതൊരു സൂചനയും പൊലീസിനില്ല. മരിച്ച ശെല്‍വവും അയല്‍ക്കാരായ ചിലരും തമ്മില്‍ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. ശെല്‍വവുമായി ശത്രുതയുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളില്‍നിന്ന് തേടിയിരുന്നു. ഇതനുസരിച്ച്‌ ചിലരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി അന്വേഷണത്തിലില്ല. ക്വട്ടേഷന്‍ സംഘമാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. ഗ്രാമ പ്രദേശമായതിനാല്‍ഈ മേഖലയില്‍ സിസിടിവി ക്യാമറക‌ള്‍ ഒട്ടും തന്നെയില്ല. ഇതും അന്വേഷണത്തെ കുഴപ്പിക്കുന്നു.