സ്വകാര്യ ആശുപത്രിയില്‍ നല്‍കിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിൽ; അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേര്‍ന്നു മര്‍ദ്ദിച്ചതായി പരാതി

single-img
20 April 2023

കൊല്ലം: സ്വകാര്യ ആശുപത്രിയില്‍ നല്‍കിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തില്‍ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേര്‍ന്നു മര്‍ദ്ദിച്ചതായി പരാതി.

മാങ്കോട് തേന്‍കുടിച്ചാലില്‍ ഷുഹൈബിനാണ്(30) മര്‍ദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്.

പിറ്റേ ദിവസം ആശുപത്രിയില്‍ നിന്നു നല്‍കിയ മരുന്നു കഴിച്ച്‌ നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയോടെയാണ് കുഞ്ഞിന്റെ നില ഗുരുതരമായത്. തുടര്‍ന്നാണ് ഷുഹൈബ് ആശുപത്രിയിലെത്തിയത്.

പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിലെത്തി ഡോക്ടറുമായി സംസാരിച്ചെങ്കിലും ഏതു മരുന്നാണ് നല്‍കിയതെന്നു പറയാന്‍ ഡോക്ടര്‍ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിന്റെ മുന്നില്‍ വച്ചു ഷുഹൈബിനെ ഡോക്ടറും മകനും ചേര്‍ന്നു മര്‍ദിച്ചെന്നാണു പരാതി. ഷുഹൈബ് മര്‍ദിച്ചെന്ന് ആരോപിച്ച്‌ ഡോക്ടറും പരാതി നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെത്തിയ ഷുഹൈബിനെ പരിശോധിക്കാന്‍ ഡോക്ടര്‍ താമസം വരുത്തിയെന്നും ബന്ധുക്കള്‍ പരാതിപ്പെടുന്നു.