സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബില്‍ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി

single-img
22 November 2022

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബില്‍ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി.

അടുത്താഴ്ചയോടെ ബില്‍ തയ്യാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമനം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

സര്‍ക്കാരിന് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും ചെലവ് കണ്ടെത്തുക. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തയ്യാറാക്കാനാണ് നിയമ വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. മന്ത്രിസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആര്‍ട്സ് ആന്‍റെ സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറും. ഒരു ബില്‍ പാസാക്കുമ്ബോള്‍ സര്‍ക്കാരിന് അധിക സാമ്ബത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്ബ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നായിരിക്കും.