കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് മരിച്ച ഷാരോണ്‍ രാജിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്

single-img
29 October 2022

തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി മരിച്ച ഷാരോണ്‍ രാജിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്.

ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. എന്നാല്‍ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷാരോണ്‍ രാജിനെ വിഷം നല്‍കി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്‍റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഷാരോണിന് കഷായം നല്‍കിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. എന്നാല്‍, ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച്‌ വാങ്ങാന്‍ മൂന്നാംവര്‍ഷ ബിഎസ്‌എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിന്‍ പറയുന്ന്. കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച്‌ അവശനായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഷാരോണിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ശേഷം കാമുകി ഷാരോണിനും ഷാരോണിന്‍റെ ബന്ധുവിനും അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലും കഷായവും ജ്യൂസും നല്‍കിയെന്ന കാര്യം വ്യക്തം. മരുന്ന് വാങ്ങി കഴിച്ചാല്‍ ഛര്‍ദ്ദിമാറുമെന്നും ഛര്‍ദിയിലെ നിറവ്യത്യാസം കഷായത്തിന്‍റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷാമപണവുമുണ്ട്. എന്നാല്‍ മജിസ്ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം, ഷാരോണിന്‍്റെ മരണത്തില്‍ ഒരു പങ്കുമില്ലെന്നാണ് പെണ്‍കുട്ടിയും കുടുംബവും പറയുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാന്‍ പക്ഷെ തയ്യാറായില്ല. ഷാരോണിന്‍റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസ്. ഈമാസം ആദ്യം യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി നല്‍കിയ പാനീയം കഴിച്ച്‌ കളിയിക്കാവിള സ്വദേശി 11 വയസുള്ള അശ്വിന്‍ മരിച്ചതിന്‍റെ ദുരൂഹത നീങ്ങും മുമ്ബാണ് സമാനതകളോടെ മറ്റൊരു മരണം കൂടി. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിന്ന് സംശയങ്ങള്‍ തീര്‍ക്കാനാണ് പൊലീസിന്‍്റെ ശ്രമം.