കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകമെന്നു സംശയം

single-img
21 April 2023

കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.

ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്ബോളായിരുന്നു മരണം. വിഷം കലര്‍ത്തിയ ഐസ് ക്രീം കഴിച്ചതിനെതുടര്‍ന്നാണ് കുട്ടി മരിച്ചതെന്നു പോലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കസ്റ്റഡിയിലായത്.

ഐസ്ക്രീം കഴിച്ച്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛര്‍ദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടി കഴിച്ച ഐസ്ക്രീമില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആദ്യം മുതലുള്ള അന്വേഷണം. ഭക്ഷ്യവിഷബാധയെന്ന സംശയവും ഉണ്ടായിരുന്നു. തുടര്‍ന്ന് ഐസ്ക്രീം വിറ്റ കട ഉടനെ അടപ്പിച്ചു.

പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടിലാണ് നിര്‍ണ്ണായക കണ്ടെത്തലുകള്‍ ഉണ്ടായത്. ഐസ്ക്രീമില്‍ വിഷം കലര്‍ന്നതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ്ക്രീമില്‍ മനപൂര്‍വ്വം വിഷം കലര്‍ത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാല്‍ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറ പൊലീസ് കസ്റ്റഡിയിലാണ്.