കോവിഡ് കേസുകള്‍ കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

single-img
29 December 2022

ദില്ലി: ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ചൈന ഉള്‍പ്പെടെ വ്യാപനം കൂടിയ അഞ്ച് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍ സുവിത രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയേക്കും. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പാണ് എയര്‍ സുവിധ രജിസ്ട്രേഷന്‍ നടത്തേണ്ടത്. വിമാനത്താവളയില്‍ പരിശോധന നടത്തിയവരില്‍ 39 പേര്‍ക്കാണ് കോവിസ് സ്ഥിരികരിച്ചത്. നിലവിലെ കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ആലോചിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡിനെതിരെ കനത്ത ജാഗ്രതയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാന്‍, തായ്ലാന്‍ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ യാത്രക്കാരിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധിച്ച 6000 പേരില്‍ 39 പേര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.

ജനിതക ശ്രേണീകരണത്തിന്റെ ഫലം കൂടി അറിയുന്ന അടുത്ത 40 ദിവസം രാജ്യത്ത് നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാന്‍ ആരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയതാണ്. വിമാനത്താവളങ്ങളിലെ പരിശോധന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ദില്ലി വിമാനത്താവളം സന്ദര്‍ശിക്കും. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ കൊവിഡ് കേസുകള്‍ കൂടിയാലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കും എന്നും വിലയിരുത്തപ്പെടുന്നു.