നികുതി കൊള്ളകൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ; വി ഡി സതീശന്‍

single-img
24 April 2023

തിരുവനന്തപുരം: നികുതി കൊള്ളകൊണ്ട് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കുന്നില്ല. കെല്‍ട്രോണിന്റെ മറുപടി അവ്യക്തമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം ആയിരം കോടി രൂപ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കാന്‍ പോവുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഏപ്രില്‍ 12ന് ഗതാഗതമന്ത്രി ആന്റണി രാജു മന്ത്രിസഭയില്‍ വെച്ച ക്യാബിനറ്റ് നോട്ട് തന്നെ എല്ലാ ഇടപാടുകളും പുറത്തുകൊണ്ടുവരുന്നതാണ്.

പത്തു പേജുള്ള ക്യാബിനറ്റ് നോട്ടില്‍ കരാറും ഉപകരാറും നല്‍കിയ കമ്ബനികളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചിരിക്കുകയാണ്. മന്ത്രിസഭാംഗങ്ങള്‍ക്ക് പോലും കമ്ബനിയെ കുറിച്ചും ഉപകരാര്‍ എടുത്ത കമ്ബനിയെ കുറിച്ചും അറിയില്ല. എസ്‌ആര്‍ഐടി കമ്ബനിയുടെ വെബ്സൈറ്റില്‍ നിന്ന് സാങ്കേതിക തികവുള്ള ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന് വ്യക്തമാണ്. ഈ രംഗത്തു പ്രവര്‍ത്തിച്ച മുന്‍ പരിജയമില്ല.ഈ കമ്ബനി പവര്‍ ബ്രോക്കേഴ്സ് ആണ്. ഇവര്‍ തന്നെയാണ് കെ ഫോണിലുമുള്ളത്. സാങ്കേതിക തികവ് വേണ്ട പദ്ധതിക്ക് ടെന്‍ഡര്‍ കൊടുക്കുമ്ബോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണ്ടേ? അത് കെല്‍ട്രോണ്‍ ചെയ്തിട്ടില്ല.

ഈ കമ്ബനിക്ക് സിപിഎമ്മുമായി ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധമുണ്ട്. ഊരാളുങ്കലും എസ്‌ആര്‍ഐടിയും ചേര്‍ന്ന് വേറൊരു കമ്ബനി നേരത്തെ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന കറക്ക് കമ്ബനിയാണ്. എല്ലാം വന്നുചേരുന്നത് ഒരൊറ്റ പെട്ടിയിലേക്കാണ്.


ഈ കമ്ബനിയുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങള്‍ കൈവശമുണ്ട്. അതെല്ലാം ഓരോന്നായ് പുറത്തുവിടും. എഐ ക്യാമറകള്‍ക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല. അന്താരാഷ്ട്ര ബ്രാന്‍ഡുള്ള ക്യാമറകള്‍ വിലകുറവില്‍ വാങ്ങാന്‍ കിട്ടുമ്ബോള്‍ എന്തിനാണ് കെല്‍ട്രോണ്‍ കമ്ബോണന്‍സ് മാത്രം വാങ്ങുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.