കന്താരയിലെ ഗാനം ഉപയോഗിക്കാൻ തൈക്കുടം ബ്രിഡ്ജിന്റെ അനുമതി വേണം; ഉത്തരവിട്ട് കോടതി

single-img
29 October 2022

കാന്താര സിനിമയിലെ ‘വരാഹരൂപം…’ ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണത്തില്‍ ഇടപെട്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി.

തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ കന്താരയിലെ ഗാനം ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് ആരോപിച്ചിരുന്നു. കന്താരയുടെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവരെ ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയ്ക്കും വിലക്കുണ്ട്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകനും മ്യൂസിക് അറ്റോര്‍ണിയുമായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.

2016ല്‍ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആല്‍ബത്തിന്റെ ടൈറ്റില്‍ ട്രാക്കായിരുന്നു നവരസം. കാന്താരയില്‍ അജനീഷ് ലോകേഷ് സംഗീതം ഒരുക്കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ആരോപണം.