കേന്ദ്രമന്ത്രിയാകുമോ എന്ന അഭ്യൂഹങ്ങൾക്കിടെ സുരേഷ് ഗോപി ഡൽഹിയിലേക്ക്

single-img
6 June 2024

കേരളത്തിൽ നിന്നും ആദ്യമായി ബിജെപിക്ക് ലോക്സഭാ സീറ്റ് നേടിയ സുരേഷ് ഗോപിയെ രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. ഇന്ന് വൈകുന്നേരം 6.55ന് ദില്ലിയില്‍ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രത്തിൽ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപിയുണ്ടാകുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ഈ കാര്യത്തിൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.

അതേസമയം, തൃശൂരിന്‍റെ മാത്രമല്ല, താൻ തമിഴ്നാടിന്‍റെ കാര്യങ്ങള്‍ കൂടി നോക്കുന്ന എംപിയായിരിക്കുമെന്നും കര്‍ണാടകക്ക് തന്നേക്കാള്‍ കഴിവുള്ള നേതാക്കളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും ബിജെപി എംപി ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.

തൃശൂർ പൂര വിവാദത്തിൽ കമ്മിഷണറേയും കലക്ടറേയും മാറ്റരുതെന്നും അവരെ കൊണ്ട് തന്നെ മുമ്പുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ വേണ്ടിയുള്ള ശ്രമം തുടരും. കഴിഞ്ഞ കുറെ വര്‍ഷമായി ലോക് നാഥ് ബെഹറയുമായി ഇക്കാര്യം സംസാരിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അന്ന് മെട്രോ അംബാസിഡറാക്കാൻ നോക്കിയപ്പോള്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനിയിപ്പോ അവര്‍ പാര്‍ലമെന്‍റില്‍ ഈ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.