മുസ്ലിംകളിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീം കോടതി ദസറ അവധിക്കു ശേഷം വാദം കേള്‍ക്കും

single-img
30 August 2022

ന്യൂഡല്‍ഹി: മുസ്ലിംകളിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ദസറ അവധിക്കു ശേഷം വാദം കേള്‍ക്കും.

കേസില്‍ കേന്ദ്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍, ലോ കമ്മിഷന്‍ തുടങ്ങിയവയ്ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

ബഹു ഭാര്യാത്വത്തെയും നിക്കാഹ് ഹലാലയെയും ചോദ്യം ചെയ്ത് ഒന്‍പതു ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. മുത്തലാഖിലൂടെ വിവാഹമോചിതയാവുന്ന സ്ത്രീ മറ്റൊരാളെ വിവാഹം കഴിക്കുകയും തുടര്‍ന്നു വിവാഹമോചനം നേടി ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കുന്ന രീതിയാണ് നിക്കാഹ് ഹലാല.

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എംഎം സുന്ദേരശ്, സുധാംശു ധുല്ല എന്നിവര്‍ അടങ്ങി ബെഞ്ചാണഅ കേസില്‍ വാദം കേള്‍ക്കുക. ഏതാനും മുസ്ലിം സ്ത്രീകളും അഭിഭാഷകനായ അശ്വിനി ഉപാധ്യായയുമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. നേരത്തെ മൂന്നംഗ ബെഞ്ച് പരിഗണിച്ച ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു.