പൂട്ട് പൊളിച്ച നിലയിൽ;ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ മറ്റാരോ കയറി

single-img
5 November 2022

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടില്‍ മറ്റാരോ കയറിയെന്ന് സംശയം.

പൊലീസ് സീല്‍ വച്ച വീട്ടിലാണ് ഇത് മറികടന്ന് ആരോ കയറിയതെന്ന സംശയം ഉയര്‍ന്നത്. പാറശാല പൊലീസും തമിഴ്നാട് പൊലീസും പരിശോധന നടത്തുകയാണ്.

രാമവര്‍മന്‍ ചിറയിലുള്ള വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലാണ്. ഇതോടെയാണ് സീല്‍ ചെയ്ത വാതില്‍ തുറന്ന് ആരോ അകത്ത് കയറിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിന്‍ക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.