ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നും വീണ്ടും മത്സരിക്കുമെന്ന് സൂചന നല്‍കി ശശി തരൂര്‍

single-img
4 April 2023

പാര്‍ട്ടിയില്‍ വലിയ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നും വീണ്ടും മത്സരിക്കുമെന്ന് സൂചന നല്‍കി ശശി തരൂര്‍.

ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനത്തോടുള്ള അണികളുടെ സമീപനമാകും തരൂര്‍ ഇത്തവണ നേരിടുന്ന പ്രധാന വെല്ലുവിളി. തെര‍ഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി വിളിച്ച യോഗങ്ങളില്‍ ചില പ്രാദേശിക നേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

2009ല്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിശ്വപൗരനെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ സ്വീകരിച്ചത് കോലം കത്തിച്ചും എതിര്‍ത്തുള്ള മുുദ്രാവാക്യം വിളിച്ചുമായിരുന്നു. വിമര്‍ശകരെയടക്കം കൂടെ നിര്‍ത്തി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ തരൂര്‍ മാജിക് കണ്ടു. പാര്‍ട്ടിയുടേയും തരൂരിന്‍റെയും സഞ്ചാരം എന്നും രണ്ട് വഴിക്കാണ്. എല്ലാ നെഗറ്റീവുകളെയും മറികടക്കുന്ന വലിയ പോസിറ്റീവ് ഘടകമായി തരൂരിന്‍റെ മികച്ച പ്രതിച്ഛായ. ഹൈക്കമാന്‍ഡിനെയും കെപിസിസിയുടെ ഒരുപോലെ വെല്ലുവിളിച്ച തരൂര്‍ നാലാമൂഴത്തിനിറങ്ങുമോ എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ വീണ്ടും അങ്കം കുറിക്കാനൊരുങ്ങുകയാണ് തരൂര്‍. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ മുന്നൊരുക്ക യോഗങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ തരൂര്‍ പങ്കെടുത്തു.

തരൂര്‍ ഏറ്റുമുട്ടിയ എ-ഐ ഗ്രൂപ്പുകളുടേയും കെസി വിഭാഗത്തിലെയും നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പക്ഷെ അപസ്വരങ്ങള്‍ ഉയര്‍ന്നത് മണ്ഡലം പ്രസിഡണ്ടുമാരില്‍ നിന്ന്. കഴക്കൂട്ടം മണ്ഡലം യോഗത്തില്‍ രണ്ട് മണ്ഡലം പ്രസിഡണ്ടുമാര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തരൂര്‍ ഉന്നയിച്ച വിമര്‍ശനം ശരിയായില്ലെന്ന് കുറ്റപ്പെടുത്തി. ഡിസിസി ഓഫീസിലെ സെന്‍ട്രല്‍ മണ്ഡലയോഗത്തിന് ശേഷം ഡിസിസി ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ സതീഷും തരൂരിന്‍റെ സ്റ്റാഫും തമ്മിലുണ്ടായത് കയ്യാങ്കളി. അതിനും കാരണം എഐസിസിക്കെതിരായ തരൂര്‍ വിമര്‍ശനത്തില്‍ സതീഷ് തുടങ്ങിയ ആരോപണങ്ങള്‍. ഗ്രൂപ്പുകളൊന്നടങ്കം പിന്‍വാങ്ങിയാല്‍ നാലാമൂഴം തരൂരിന് വലിയകടമ്ബയാകും. പ്രത്യേകിച്ച്‌ തരൂരിന്‍റെ വോട്ട് ബാങ്കായിരുന്ന ലത്തീന്‍ സഭ വിഴിഞ്ഞം സമരത്തെ തുണക്കാത്തതിനാല്‍ ഉടക്കിനില്‍ക്കുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍. എന്നാല്‍ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് മത്സരമടക്കം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടിയെന്നാണ് തരൂര്‍ അനുകൂലികളുടെ വിശദീകരണം.