16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു

single-img
2 June 2026

16-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്‌മാനെ തിരഞ്ഞെടുത്തു. നാലാമത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ ആണ് ഷാനിമോൾ ഉസ്മാൻ. 39 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്‌പീക്കർ എത്തുന്നത്.

ഷാനിമോൾക്ക് 99 വോട്ടും മുഹമ്മദ് മുഹസിന് 34 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സി കെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഷാനിമോൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഷാനിമോൾ ഉസ്മാൻ പിന്നീട് കെപിസിസിയിലും എഐസിസിയിലും അംഗമായി. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷ എന്ന നിലയിലും പ്രവർത്തിച്ചു. 2019ൽ അരൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് നിയസഭയിൽ എത്തുന്നത്. 2026ൽ അരൂരിൽ നിന്ന് വീണ്ടും സഭയിൽ എത്തുകയായിരുന്നു. 2019ൽ എ എം ആരിഫ് ലോക്സഭയിലേക്കെത്തിയതിനെത്തുടർന്നായിരുന്നു അരൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തെങ്കിലും പിന്നീട് 2021ൽ ദലീമയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു. തുടർന്ന് 2026ൽ ഷാനിമോൾ ഉസ്‌മാനിലൂടെ വീണ്ടും മണ്ഡലത്തിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചു. 9324 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു അരൂരിൽ നിന്ന് ഷാനിമോൾ ഉസ്‌മാൻ ഇത്തവണ ജയിച്ചത്. 1966ൽ ആലപ്പുഴ തകഴിയിലാണ് ഷാനിമോൾ ഉസ്‌മാൻ്റെ ജനനം. എംഎ, എൽഎൽബിയാണ് വിദ്യാഭ്യാസ യോഗ്യത. അഭിഭാഷകയായും പ്രവർത്തിച്ചു.