റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ജിയോയും വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ ഒരുങ്ങുന്നു

single-img
11 October 2022

രാജ്യത്തെ മുന്‍നിര കമ്ബനികള്‍ പ്രധാനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ജിയോ എന്നിവ വിദേശത്തുനിന്ന് വായ്പയെടുക്കാന്‍ ഒരുങ്ങുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12400 കോടി രൂപയും റിലയന്‍സ് ജിയോ 20,600 കോടി രൂപയുമാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ബര്‍ക്ലെയ്സ്, എച്ച്‌എസ്ബിസി, മിറ്റ്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ബാങ്ക് എന്നിവയുമായി കമ്ബനി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. അഞ്ചുവര്‍ഷക്കാലത്തേക്കാണ് വായ്പ എടുക്കുന്നതെന്നാണ് വിവിധ ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശത്തുനിന്ന് കമ്ബനികള്‍ വായ്പ എടുക്കുന്നതിന് 1.5 ബില്യണ്‍ ഡോളര്‍ വരെ പ്രത്യേക അനുമതി റിസര്‍ബാങ്ക് അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് തേടേണ്ടതില്ല. അതിനാല്‍ തന്നെ വായ്പ ലഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മുന്നില്‍ മറ്റു കടമ്ബകളില്ല.

ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ക്രെഡിറ്റ് അഗ്രികോള്‍, ഡി ബി എസ് ബാങ്ക്, മിസുഹോ ബാങ്ക് എന്നിവ വായ്പയുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചര്‍ച്ചയിലാണ്. രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കിന്റെ ഉപകരണങ്ങള്‍ എത്തിക്കുന്നതിനും സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ജിയോ വായ്പ എടുക്കുന്നത്.

സ്വീഡനിലെ എറിക്സണില്‍ നിന്നും ഫിന്‍ലാന്റിലെ നോക്കിയയില്‍ നിന്നും 5ജി നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് പണം കണ്ടെത്തുകയാണ് ജിയോ. കടമെടുപ്പിന്റെ കാലയളവ് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയാകാം എന്നാണ് റിപ്പോര്‍ട്ട്.

2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നതെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിന്‍, മെറ്റാവേര്‍സ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകള്‍ അണ്‍ലോക്ക് ചെയ്യാന്‍ 5ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.