ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്; രജനികാന്തിന്റെ ജീവിതം സിനിമയാകുന്നു

single-img
28 July 2026

ബെംഗളൂരുവിലെ ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായി മാറിയ രജനികാന്തിന്റെ പ്രചോദനാത്മക ജീവിതയാത്ര വെള്ളിത്തിരയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ആത്മകഥയെ അടിസ്ഥാനമാക്കി ഒരു വമ്പൻ ഫീച്ചർ സിനിമ ഒരുക്കാനുള്ള ആലോചനകൾ പുരോഗമിക്കുന്നതായാണ് വിവരം.

മൂവീസ് സിംഗപ്പൂരിന്റെ റിപ്പോർട്ട് പ്രകാരം, തന്റെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് രജനികാന്ത് അടുത്ത സുഹൃത്തുക്കളുമായും വിശ്വസ്തരുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് താരത്തിന്റെ ഭാഗത്തുനിന്നോ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

രജനികാന്തിന്റെ വ്യക്തിജീവിതം, സിനിമാ മേഖലയിലെ ഉയർച്ച, കരിയറിലെ നിർണായക ഘട്ടങ്ങൾ, നേരിട്ട പ്രതിസന്ധികൾ, നേടിയ വിജയങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും ആത്മകഥയും അതിനെ അടിസ്ഥാനമാക്കിയുള്ള സിനിമയുമെന്നാണ് റിപ്പോർട്ടുകൾ.

രജനികാന്ത് ആത്മകഥ എഴുതിത്തുടങ്ങിയിട്ടുണ്ടെന്ന് മകൾ സൗന്ദര്യ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൗന്ദര്യ ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവിൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലം മുതൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയതുവരെയുള്ള ജീവിതഘട്ടങ്ങൾ ആത്മകഥയിൽ ഉൾപ്പെടുമെന്നും, ഈ പുസ്തകം ആഗോളതലത്തിൽ ശ്രദ്ധ നേടുമെന്നും സൗന്ദര്യ പറഞ്ഞിരുന്നു.