വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ തന്നെ; നാളെ മുതൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം

single-img
6 March 2026

നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നിർണ്ണായക മണ്ഡലമായ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കും. ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെ മുതൽ മണ്ഡലത്തിൽ ചുവരെഴുത്തുകളോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് പാർട്ടി തീരുമാനം.

ബിജെപിയുടെ എപ്ലസ് മണ്ഡലങ്ങളിൽ ഒന്നായ വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖയുടെ വരവ് മത്സരത്തെ അതീവ ഗൗരവകരമായ ത്രികോണപ്പോരിലേക്ക് മാറ്റുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മറ്റു പ്രധാന മണ്ഡലങ്ങളിലും പ്രമുഖ നേതാക്കളെ അണിനിരത്തി ശക്തമായ പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നത്.

നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി. മുരളീധരനും സ്ഥാനാർത്ഥികളാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കൂടാതെ പാലക്കാട് ശോഭ സുരേന്ദ്രനും തൃശ്ശൂരിൽ പത്മജ വേണുഗോപാലും ജനവിധി തേടും. വട്ടിയൂർക്കാവിലെ പല വാർഡുകളിലും ബിജെപിക്ക് വ്യക്തമായ മേധാവിത്തമുള്ളതിനാൽ ആർ. ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം മണ്ഡലം പിടിച്ചെടുക്കാനുള്ള പാർട്ടിയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.