ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു

single-img
8 January 2023

ദില്ലി: ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.

സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.

ജോഷിമഠില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ട് തുടങ്ങി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്. ഇന്ന് വൈകീട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തന്നെ സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാറിന്‍്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ 600 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. അടിയന്തര ചികിത്സാ സൗകര്യങ്ങളും, ഹെലികോപ്റ്ററുകളും, കണ്‍ട്രോള്‍ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിര്‍ദേശം. ജ്യോഷിമഠിനും സമീപ പ്രദേശത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണം ജലവൈദ്യുത പദ്ധതികള്‍ക്കായുള്ള ഖനനം, ഉള്‍ക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.