വ്യാജരേഖ മൊബൈൽ ഫോണിൽ സ്വന്തമായി ഉണ്ടാക്കി; കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെൻറ് കോളേജിലെ അധ്യാപക നിയമനത്തിനായി വ്യാജരേഖ നിർമ്മിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്ഐയുടെ മുൻ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതിയെന്ന് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
വ്യാജരേഖ നിർമിക്കൽ, സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പോലീസ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൻറെ പേരിലുള്ള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വിദ്യയ്ക്ക് വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. തൻറെ മൊബൈൽ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിൻറെ ഒറിജിനൽ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ നേരത്തെ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു.