സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു;യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ പൊലീസ് കേസെടുത്തു

single-img
22 April 2023

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ അസമിലെ വനിതാ നേതാവ് അങ്കിത ദാസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് കേസ്. ശ്രീനിവാസ് ബിവി തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നാണ് അങ്കിത ദത്തയുടെ ആരോപണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദിസ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ബുധനാഴ്ച അങ്കിത ദത്ത പരാതി നല്‍കിയിരുന്നു.

പൊലീസിന് നല്‍കിയ പരാതിക്ക് പുറമേ മജിസ്‌ട്രേട്ടിന് മുന്നിലും അങ്കിത മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഇന്‍ചാര്‍ജ് വര്‍ധന്‍ യാദവും തന്നെ തുടര്‍ച്ചയായി ഉപദ്രവിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി. ഇത് സംബന്ധിച്ച്‌ സംഘടനക്ക് പല തവണ പരാതി നല്‍കി. എന്നാല്‍ ഒരു അന്വേഷണ സമിതിയെപ്പോലും നിയോഗിച്ചില്ലെന്നും അവര്‍ ആരോപിച്ചു. ഇത് സംബന്ധിച്ചും നേതൃത്വത്തിന് പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഒരു ന‌ടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അങ്കിത ആരോപിക്കുന്നു.


ഗുരുതര ആരോപണങ്ങളാണ് അങ്കിത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ നടത്തിയത്. റായ്പൂര്‍ പ്ലീനറി സെഷനില്‍ വെച്ച്‌ ശ്രീനിവാസ് തന്നോട് വോഡ്ക കുടിക്കുമോ എന്ന് ചോദിച്ചുവെന്നും താന്‍ ഞെട്ടിപ്പോയെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നേരത്തെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്‌ത് അങ്കിത വിഷയം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രശ്നം അവതരിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്നും അങ്കിത വ്യക്തമാക്കി. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, അസം പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളുമാണ്. അതേസമയം, അങ്കിത ദത്തയുടെ ആരോപണങ്ങള്‍ തള്ളി ശ്രീനിവാസ് രംഗത്തെത്തി. ആരോപണങ്ങള്‍ നിഷേധിച്ച ശ്രീനിവാസ് അങ്കിതക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.