ബജറ്റിലെ പ്രഖ്യാപനം; ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും

single-img
29 March 2023

കേരളാ ബജറ്റിലെ പ്രഖ്യാപന പ്രകാരം ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സംസ്ഥാനത്തിന്റെ സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്.

നിലവിൽ ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അതേസമയം, അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.

ഇപ്പോൾ ഒരു ലീറ്റർ ഇന്ധനം ഒരാൾ വാങ്ങുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. അതിന്റെ പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്.. പ്രതിവർഷം 750 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജി എസ് ടി വകുപ്പ് പറയുന്നത്.