ഇടതുപക്ഷ സർക്കാരിന് എന്തെങ്കിലും തിരിച്ചടി സംഭവിച്ചാൽ അത് മതനിരപേക്ഷതയ്ക്ക് വലിയ ആഘാതമാകുമെന്നത് ജനങ്ങൾക്കറിയാം: മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്തെ ഇടതുപക്ഷ സർക്കാരിന് എന്തെങ്കിലും തിരിച്ചടി സംഭവിച്ചാൽ അത് മതനിരപേക്ഷതയ്ക്ക് വലിയ ആഘാതമാകുമെന്നത് ജനങ്ങൾക്കറിയാമെന്ന് മന്ത്രിപി എ മുഹമ്മദ് റിയാസ് പറഞ്ഞു. വോട്ടാണ് പ്രധാന ലക്ഷ്യമല്ല, മതനിരപേക്ഷത സംരക്ഷിക്കലാണ് ഇടതുപക്ഷത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന ശക്തമായ നിലപാടിലാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സർക്കാർ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതുപോലൊരു നിലപാട് എടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിന് ശേഷം കേരളത്തിലെ ടൂറിസം മേഖലയിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായതായി മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം പോലുള്ള പുതിയ കേന്ദ്രങ്ങൾ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയെക്കുറിച്ച് പോസിറ്റീവ് വാർത്തകൾ നൽകണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം, ഇത് സാധാരണ തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് പെൻഷൻ കുടിശിക വരുത്തിയിട്ടില്ലെന്നും, പകരം തുക വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരുകളുടെ കാലത്തെ അനുഭവങ്ങൾ പരിഗണിക്കുമ്പോൾ, പെൻഷൻ മുടങ്ങാതെ ലഭിക്കാൻ എൽഡിഎഫ് ഭരണം തുടരണം എന്നതാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


