തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കും

single-img
6 February 2023

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ഇന്നോ അടുത്ത ദിവസങ്ങളിലോ തിരുവനന്തപുരത്ത് നിന്ന് മാറ്റിയേക്കുമെന്ന് വിവരം.

ബെംഗളൂരുവിലേക്കോ മറ്റോ മാറ്റിയേക്കുമെന്നാണ് സൂചന. ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം സംബന്ധിച്ചുള്ള വിവാദം കത്തിനില്‍ക്കുന്നതിനിടയിലായിരുന്നു സന്ദര്‍ശനം. താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ നില സംബന്ധിച്ച ചോദ്യങ്ങളോട് ഉമ്മന്‍ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. വിവാദ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിര്‍ക്കുന്നു. അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് അച്ഛന്റെ സഹോദരന് മറുപടി നല്‍കാന്‍ താനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ ചാണ്ടി ഉമ്മന്‍സ, ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞുവെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതികരിച്ചു.

ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാണ് പരാതിയില്‍ ആരോപിച്ചത്. പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ പലരെ കൊണ്ടും തനിക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.