നിദയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു, സ്‌കൂളില്‍ പൊതുദര്‍ശനം

single-img
24 December 2022

നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. പത്ത് മണിക്ക് നിദ പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.

പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ ഫാത്തിമയുടെ പിതാവ് നാഗ്‌പൂരിൽ എത്തിയിരുന്നു. മൃതദേഹം കൊണ്ടുവരുന്നതിന് വേണ്ടി വരുന്ന ചെലവുകള്‍ വഹിക്കാന്‍ അഞ്ച് ലക്ഷം രൂപ സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്.

നിദയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു മന്ത്രി വി ശിവൻകുട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വെെദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ പറഞ്ഞു.